Friday, September 25, 2009

റോബിന്‍ ഹുഡ് - അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെടുത്തിയ ചിത്രം




വ്യത്യസ്ഥവും മികച്ചതും സൂപ്പര്‍ഹിറ്റാക്കാവുമായിരുന്ന ഒരു സിനിമ എങ്ങിനെ ഉത്തരവാദിത്വരാഹിത്യത്തിലൂടെ മോശമാക്കാം എന്നതിന് ഉത്തമ കൊമേഴ്സ്യല്‍ സിനിമാ ഉദാഹരണമാണീ ചിത്രം.

മലയാളത്തിലിന്നുവരെ വന്നിട്ടില്ലാത്ത ബേസിക് ത്രെഡ്, ഓരോ മുഹൂര്‍ത്തത്തിലും ത്രില്ലിങ്ങ് ക്രിയേറ്റ് ചെയ്യാവുന്ന നായക-പ്രതിനായക സന്ദര്‍ഭങ്ങള്‍, സാങ്കേതികത്വം വളരെ നന്നായി പ്രയോഗിക്കാവുന്ന ഒരു കഥ, സൂപ്പര്‍ താരങ്ങളില്ലാതെ യുവതാരങ്ങള്‍ക്ക് മത്സരിച്ചഭിനയിക്കാവുന്ന അവസരം ഇതൊക്കെയായിരുന്നു ഈ സിനിമയുടെ പോസറ്റീവ്. പക്ഷെ സച്ചു-സേതുവിന്റെ ദുര്‍ബലമായ തിരക്കഥ, ജോഷിയുടെ അലസമായ ഡയറക്ഷന്‍, മിസ് കാസ്റ്റിങ്ങ്, തട്ടിക്കുട്ടിയെടുത്ത ഗാന രംഗങ്ങള്‍ എന്നിവമൂലം ഈ സിനിമ പരാജയത്തിന്റെ പട്ടികയിലേക്കാണ്

കഥ
കൊച്ചിനഗരത്തില്‍ ഐ.ബി.ഐ എന്ന ബാങ്കിന്റെ എടീമ്മില്‍ നിന്ന് ഒരു രാത്രി പലരുടേയും അക്കൌണ്ടില്‍ നിന്ന് വന്‍തുകകള്‍ പിന്‍ വലിക്കപ്പെടുന്നു. പിറ്റേ ദിവസം മുതല്‍ ബാങ്ക് ഉപഭോക്താക്കള്‍ തങ്ങളുടെ പണം തിരികെ ലഭിക്കണമെന്നും അക്കൌണ്ട് പിന്‍ വലിക്കുകയാണെന്നും ബാങ്കുകാരോട് ആവശ്യപ്പെടുന്നു. വെങ്കി എന്ന ബ്രാഹ്മണ പയ്യന്‍ ( ഈ ‘ബ്രാഹ്മണ്യം‘ സിനിമയുടെ കഥാപാത്രത്തിന്റെ തെറ്റിന് നീതികരണം തേടുന്ന ‘വളരെ വലിയ ഒന്നാ‘ണെന്ന് അവസാന ഭാഗങ്ങളില്‍ കാണം) ആണ് ഇതിനു പിന്നില്‍. വെങ്കി ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ മേഖലയില്‍ അഗ്രഗണ്യനാണ്. മാത്രമല്ല ബന്ധപ്പെട്ടൊരു പ്രൊഫഷണല്‍ ഇന്‍സ്റ്റിട്യൂട്ടീല്‍ ട്യ്യൂട്ടര്‍ കൂടിയാണദ്ദേഹം.
ഐ.ബി.ഐ എന്ന ബാങ്കിന്റെ അക്കൌണ്ടില്‍ നിന്നുമാണ് പണം അപഹരിക്കപ്പെടുന്നത് എന്നതാണ് ബാങ്കിനെ കുഴക്കുന്നത്. കേസന്വേഷണ ചുമതലയുള്ള ചെറുപ്പക്കാരന്‍ എ സി പിയുടെ (ജയസൂര്യ) അന്വേഷണത്തില്‍ ബാങ്ക് തൃപ്തമല്ല അതുകൊണ്ട് ബാങ്ക് തങ്ങളുടെ പരിചയത്തിലുള്ള മറ്റൊരു ഐ പി എസ് കാരനെ (നരേന്‍) പ്രൈവറ്റ് അന്വേഷണത്തിനു വെക്കുന്നു. ഇന്‍ വെസ്റ്റിഗേറ്റര്‍ക്കു താമസിക്കാന്‍ കമ്പനിയുടെ ഫ്ലാറ്റും.

അവിടെ നിന്നാണ് കഥയുടെ ഗതി മുറുകേണ്ടത്, കാരണം ഇന്‍ വെസ്റ്റിഗേറ്റര്‍ താമസിക്കുന്ന ഫ്ലാറ്റിന്റെ എതിര്‍ ഫ്ലാറ്റില്‍ ആണ് വെങ്കി എന്ന എ ടി എം റോബര്‍ താമസിക്കുന്നത്, താമസിയാതെ കള്ളനും പോലീസും സുഹൃത്തുക്കളാകുന്നു. പോലീസ് അന്വേഷണവും, പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേഷനും പുരോഗമിക്കുന്നുണ്ടെങ്കിലും എ ടി എമ്മില്‍ നിന്നുള്ള മോഷണം പതിവായി തുടരുക തന്നെ ചെയ്യുന്നു. കള്ളനെ കണ്ടു പിടീക്കാന്‍ എ ടി എമ്മില്‍ ഒളികാമറകള്‍ ഫിറ്റു ചെയ്തെങ്കിലും വെങ്കി എന്ന കള്ളന്‍ അതിനെ ബുദ്ധിപൂര്‍വ്വം മറി കടക്കുന്നു. ഒടുക്കം തന്റെ എതിര്‍ ഫ്ലാറ്റില്‍ താമസിക്കുന്ന വെങ്കി എന്ന സുഹൃത്ത് തന്നെയാണ് ഈ കള്ളന്‍ എന്ന് പ്രൈവറ്റ് ഇന്‍ വെസ്റ്റിഗേറ്റര്‍ (നരേന്റെ കഥാപാത്രം) തിരിച്ചറിയുന്നു.

ഇത്രയും കഥ (വണ്‍ലൈന്‍) ആരേയും ത്രില്ലടിപ്പിക്കുന്ന ഒന്നു തന്നെയാണ്, ഈ സിനിമയുടെ പിന്നണിപ്രവര്‍ത്തകരെ ത്രില്ലടിപ്പിച്ചതും ഈ സംരംഭം ഉണ്ടാക്കിയതും ഈ ത്രെഡിന്റെ ഫ്രെഷ്നെസ്സ് തന്നെയാകണം, പക്ഷെ ഇതിനെ ലോജിക്കോടെ/ വിശ്വസനീയമായി അണിയിച്ചൊരുക്കുന്നതില്‍ ടീം പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. പലപ്പോഴും മലയാള സിനിമയില്‍ സാങ്കേതിക വിദ്യകളെ പരാമര്‍ശിക്കുമ്പോഴോ എക്സിക്യൂട്ടു ചെയ്യുമ്പോഴോ ഉള്ള അജ്ഞത ഈ സിനിമയിലും തെളിഞ്ഞുകാണാം. ഇത്ര ഈസിയായിട്ടാണ് നായകന്‍ (അതോ വില്ലനോ/) എ ടി എമ്മില്‍ നിന്ന് എല്ലാ ദിവസവും 25,000 രൂപ വെച്ച പല അകൌണ്ടില്‍ നിന്ന് കൊള്ളയടിക്കുന്നത്. അതിനയാല്‍ ഉപയോഗിക്കുന്ന മാര്‍ഗ്ഗം മൊബൈല്‍ റീച്ചാര്‍ജ്ജ് കൂപ്പണ്‍ ഉപയോഗിച്ചാണ്. ഒരു സ്വകാര്യ റഡാര്‍ സംവിധാനം വെച്ച് അകൌണ്ടിന്റെ പിന്‍ കാര്‍ഡ് കോപ്പി ചെയ്താണ് ഈ ‘ബ്രില്യണ്ട് ടെക്കി‘ ഇതൊക്കെ ചെയ്യുന്നത് (കേരളത്തില്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ അല്ലെങ്കില്‍ അതിന്റെ പരിശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നത് ചോദ്യം)
ഈയൊരു ബേസിക് ത്രെഡിനെ മലയാള സിനിമയുടെ ടിപ്പിക്കല്‍ കഥ/കഥാ സന്ദര്‍ഭവുമായി കൂട്ടിയിണക്കുകയാണ് പിന്നെ. വെങ്കിക്ക് , സ്റ്റുഡന്റ് ആയ മറ്റൊരു ബ്രാഹ്മണ പെണ്‍കുട്ടി(സംവൃത) പ്രണയം, നരന്റെ കൂടെ അസിസ്റ്റ് ചെയ്യാന്‍ രൂപ എന്ന ഭാവന (ഐ ബി ഐ ബാങ്കിന്റെ തന്നെ സ്റ്റാഫ്) ഇന്‍ വെസ്റ്റിഗേറ്ററും അസിസ്റ്റന്റും ഒരേ ഫ്ലാറ്റില്‍ താമസിച്ച് കേസ് അന്വേഷിക്കുന്നു(ഒരു ജയിംസ് ബോണ്ട് കഥ മണക്കുന്നൊ?? ) അവരുടെ വേലക്കാരനായി ജാഫര്‍ ഇടുക്കി. അങ്ങിനെ ത്രില്ലടിക്കുന്ന കഥാ സന്ദര്‍ഭങ്ങളൊ, പഞ്ച് ഡയലോഗുകളോ ഇല്ലാതെ ഈ ആക്ഷന്‍/ടെക്കി/ത്രില്ലിങ്ങ് ചിത്രം മുന്നേറുകയാണ്.

ഗാന രംഗങ്ങളെ ഇത്ര അലസമായി സമീപിച്ച രീതി ഒരിക്കലും പൊറുക്കാവുന്നതല്ല, (പൃഥീരാജും സംവൃതാ സുനിലുമുള്ള ഡ്യൂയറ്റില്‍ അവരോടൊപ്പമുള്ള നൃത്ത സംഘത്തെ നോക്കു, തടീച്ചു തൂങ്ങിയ വയറും ദുര്‍മ്മേദസ്സുമുള്ള നൃത്തക്കാരികള്‍. കോസ്റ്റൂംസ് മാറുന്നതല്ലാതെ ഒരൊറ്റ ഗാനരംഗത്തുപോലും ഒരു പ്രോപ്പര്‍ട്ടി ഉപയോഗിക്കുകയോ ഒരു സെറ്റ് ഒരുക്കുകയോ ഒരു മനോഹര ഫ്രെയിം ഒരുക്കുകയോ ചെയ്തിട്ടില്ല)

ഇത്തരം ചിത്രങ്ങള്‍ കാണുമ്പോഴാണ് തമിഴ് സിനിമയിലെ കൊമേഴ്സ്യല്‍ സിനിമാ സംവിധായകരെ നാം നമിച്ചു പോകുന്നത്. കാമറ, എഡിറ്റിങ്ങ്, ഗാനങ്ങള്‍, നൃത്തം, കലാ സംവിധാനം, കോസ്റ്റുംസ് എന്നീ മേഖലകളില്‍ വരെ അവര്‍ കാണിക്കുന്ന പെര്‍ഫെക്ഷന്‍ നമ്മെ അസൂയപ്പെടുത്തും ( തമിഴ് സിനിമ എടുക്കുന്ന പോലെയുള്ള ബഡ്ജറ്റ് നമുക്കില്ല എന്നു പറയാന്‍ വരട്ടെ, എങ്കില്‍ നമ്മുടെ ബഡ്ജറ്റില്‍ ഒതുങ്ങുന്ന കഥയും സിനിമയും ചെയ്യാന്‍ നമ്മള്‍ ശ്രമിക്കണം, ഇത്തരമൊരു സബ്ജക്റ്റ് ഇനി ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വരുമ്പോള്‍ പരമാവധി നന്നാക്കാനും നല്ല പ്രൊഡക്ഷന്‍ റിസള്‍ട്ട് ഉണ്ടാക്കാനും എന്തുകൊണ്ട് നമുക്ക് കഴിയുന്നില്ല??)

മിസ് കാസ്റ്റിങ്ങ്
മിസ് കാസ്റ്റിങ്ങ് ഈ സിനിമയുടെ പരാജയത്തിന്റെ മറ്റൊരു കാരണമാണ്. തകത്തഭിനയിക്കാവുന്ന ഒരു കാരക്റ്റര്‍ ഉണ്ടായിട്ട് അതിനെ പൊലിപ്പിച്ചെടുക്കാന്‍ നരേന്‍ എന്ന നടനു കഴിഞ്ഞില്ല എന്നതാണ് ഈ സിനിമയുടെ ഒരു ന്യൂനത. (യുവതാരങ്ങളില്‍ അത്രയും നല്ല അഭിനേതാക്കള്‍ നമുക്കില്ല എന്നതും മനസ്സിലാക്കുക; അവിടേയും നമ്മള്‍ തമിഴനെ അസൂയയോടെ നോക്കിയേ പറ്റൂ, കാരണം ഏതു റോളിനും പാകമുള്ള നിരവധി യുവ താരങ്ങളെ തമിഴില്‍ നമുക്കു കാണാം) ‘പുതിമ മുഖം‘ എന്ന ഹിറ്റ് ആരാധകര്‍ക്കു കൊടുത്ത പ്രതീക്ഷ പക്ഷെ പൃഥിരാജിനു ഇതില്‍ നല്‍കാന്‍ കഴിഞ്ഞില്ല. അത് പക്ഷെ തിരക്കഥാകൃത്തിന്റെ പരാജയമാണ്, കാരണം പൃഥിക്ക് ഇതില്‍ ചെയ്യാന്‍ ഒന്നുമില്ല തന്നെ. ജയസൂര്യയുടെ എ. എസ്. പി തികച്ചും അണ്‍ഫിറ്റ് ആണ് ജയസൂര്യക്ക് എന്നു കൃത്യമായി പ്രേക്ഷകനു മനസ്സിലാകുന്നു. പല സന്ദര്‍ഭങ്ങളും മസില്‍ പിടിച്ചുള്ള ജയസൂര്യയുടെ അഭിനയം ബോറായി തോന്നിയതില്‍ തീരെ അത്ഭുതമില്ല.

ഒരു കൊമേഴ്സ്യല്‍ സിനിമ എടുക്കുമ്പോള്‍ മുന്നില്‍ വിജയവും ആരവവും മാത്രമേയുള്ളു. ഒരു ടാര്‍ഗറ്റ് ഓഡിയന്‍സിയായുള്ള സിനിമ എടുക്കുമ്പോള്‍ ആ ടാര്‍ഗറ്റിനെ തൃപ്തിപ്പെടുത്താന്‍ അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിയണം. അല്ലാതെ എല്ലാത്തരം പ്രേക്ഷകരേയും ഒരുമിച്ച് വാരിയെടുക്കാനുള്ള അത്യാര്‍ത്തി വരുമ്പോഴാണ് മലയാള സിനിമ പലപ്പോഴും പരാജയത്തിലേക്ക് വീഴുന്നത്. ഇവിടേയും സംഭവിച്ചത് അത് തന്നെ. മലയാളത്തില്‍ ഈ അടുത്തകാലത്ത് സംഭവിക്കാവുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ്‍ പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു,

വാല്‍ക്കഷ്ണം : ഒന്നു പറയാതെ വയ്യ, മലയാളത്തില്‍ അടുത്തിടെ കണ്ട ഏറ്റവും നല്ല ടൈറ്റില്‍ ഗ്രാഫിക്സ് ആണ് ഈ സിനിമയുടേത്. നല്ല റിസള്‍ട്ടോടെ, സിനിമയുടെ ഒരു പഞ്ച് സൃഷ്ടിക്കുന്ന തികച്ചും വ്യത്യസ്ഥമായ ടൈറ്റിത്സ്. അതിനൊരു തൂവല്‍ :)

7 comments:

|santhosh|സന്തോഷ്| said...

മലയാളത്തില്‍ ഈ അടുത്തകാലത്ത് സംഭവിക്കാവുന്ന ഒരു ത്രില്ലിങ്ങ് ആക്ഷന്‍ സൂപ്പര്‍ ഹിറ്റ് സിനിമയെ അതിന്റെ അണിയറ പ്രവര്‍ത്തകരുടെ, ഫിലിം മേക്കിങ്ങിലുള്ള ഉദാസീനത/അണ്‍ പ്രൊഫഷണലിസം കാരണം നശിപ്പിച്ചെടുത്തു,

Jaya said...

റോബിന്‍ ഹുഡ് ചിത്രം കാണന്‍ സാധിച്ചില്ല. കണ്ടിട്ട് അഭിപ്രായം പറയാം

(ഇന്നലെ റിലീസ് ചെയ്തപ്പോഴേക്കും ഇന്ന് റിവ്യൂ വന്നോ?‌)

ശ്രീ said...

അപ്പോ അതും

:(

റിവ്യൂ നന്നായി, മാഷേ.

Haree said...

എ.ടി.എം-ല്‍ നിന്നും പണം മോഷ്ടിക്കുവാന്‍ സ്വീകരിച്ച / വിശദീകരിച്ച മാര്‍ഗം സിനിമയുടെ സ്പിരിറ്റിലെടുത്താല്‍ വിശ്വസിനീയമായി തോന്നി. (ജുറാസിക് പാര്‍ക്ക് കണ്ടു കൈയ്യടിച്ചത്, ശാസ്ത്രീയമായി അതു നടക്കുമോ എന്നു വിലയിരുത്തിയല്ലല്ലോ... സിനിമയുടെ സ്പിരിറ്റില്‍ വിശ്വസിനീയമായി അവതരിപ്പിച്ചതിനാലാണ്...) അതുകൊണ്ട് ശാസ്ത്രീയമായൊരു വിശകലനം അവിടെ ആവശ്യമുണ്ടെന്നു തോന്നിയില്ല.

ഇത്രയും ബോറടിപ്പിച്ച ഗാനരംഗങ്ങള്‍ അടുത്തെങ്ങും കണ്ടിട്ടില്ല... എന്തിനാണോ ഇങ്ങിനെ കുറേ തല്ലിക്കൂട്ട് പടങ്ങള്‍ പടച്ചു വിടുന്നത്!

ടാര്‍ഗറ്റ് ഓഡിയന്‍സിനെക്കുറിച്ച് പറഞ്ഞതിനോടും യോജിക്കുന്നു. പക്ഷെ, മൊത്തം ഓഡിയന്‍സിനെയും കണക്കാക്കാതിരുന്നാല്‍ ചിത്രം സാമ്പത്തികമായി പരാജയപ്പെടുവാനുള്ള സാധ്യത ഏറെയാണ്. അതാവാം ചിത്രങ്ങള്‍ ഇങ്ങിനെയാവാനൊരു കാരണം.
--

Sherlock said...

പോയി...കണ്ടു...ക്യാഷ് കളഞ്ഞു :)

Nere Chowe said...

padam kanduuu ....atra mosham ennu parayan pattilaa "just 4 a time pass " nammude superstar's kilavanmarudee valippu kanunatilum
mechamm

NANZ said...

നല്ലൊരു അഭിപ്രായം. കണ്ടെത്താന്‍ വൈകിപ്പോയി.